Saturday 27 August 2016 - 28 comments

മുഖം മൂടികള്‍.


പടിഞ്ഞാറന്‍ മാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യന്‍. മന്ദഹസിക്കുന്ന മുഖമായിരുന്നു അന്ന് സൂര്യന്. തെളിഞ്ഞ ആകാശം. അരികിലുള്ള പള്ളികളില്‍  നിന്നും ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും ഉച്ച ഭാഷിണികളിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു.

റോള പാര്‍ക്കിലെ കോൺക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവ് പോലെ ഈവനിംഗ് വോക്കിനു ഇറങ്ങിയതാണ്. ഇന്ന് പക്ഷെ വേറൊരു ഉദ്ദേശം കൂടിയുണ്ട്.

ഒരു മുഖം മൂടി വാങ്ങണം.

" എന്താണ് ഭായ് പറ്റിയത്? ഇത്തവണ നിങ്ങൾ നാട്ടിൽ നിന്ന് വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നു.മുഖത്തെ ആ പഴയ പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്. വല്ല അസുഖവുമാണോ? ആകെ ഒരു ടെൻഷൻ പോലെ. "

മനസ്സ് അപ്പോളും സലാമിക്കയുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.

സത്യത്തിൽ, അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധം ഒന്നുമില്ല. വല്ലപ്പോളും കാണുമ്പോൾ പറയുന്ന ഒരു  " അസ്സലാമു അലൈക്കും " അതിൽ ഒതുങ്ങുന്നു ഞങ്ങളുടെ അടുപ്പം.

പക്ഷെ, സലാമിക്ക അത് മനസ്സിലാക്കിയിരിക്കുന്നു. 
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതെത്ര യാഥാർഥ്യം.

" ടെൻഷൻ അടിച്ചു ആരോഗ്യം നശിപ്പിക്കരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ തിരിച്ചറിയും. എല്ലാം ശെരിയാവും ഭായ്."

ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും, കേൾക്കുമ്പോളൊക്കെയും പ്രത്യാശ നൽകുന്ന വാചകം.
" എല്ലാം ശെരിയാകും "

മനസ്സിൽ പുതിയ വെളിച്ചം. തിരിച്ചറിവ് നൽകിയ തിരിച്ചു വരവ്, ജീവിക്കണം...ജീവിക്കും...എല്ലാം നേരിടും. എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ.

മുഖം മൂടി വിൽക്കുന്ന കടയിൽ അസാധാരണമാം വിധം തിരക്കായിരുന്നു അന്ന്.

കരയുന്ന മുഖത്തിനായ് പിച്ചക്കാരനും...ജനസേവകന്റെ മുഖത്തിനായി അറിയപ്പെടുന്ന റൗഡിയും..തിരക്ക് കൂട്ടുന്നു. ശബ്ദം കേട്ട് നോക്കുമ്പോൾ ആ മൂലയിൽ അതിലേറെ തിരക്കാണ്. കാമുകിമാരുടേതിനും ..കാമുകന്മാരുടേതിനും നല്ല ആവശ്യക്കാരുണ്ട്.

ഞാനും ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല,

ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു മനസ്സിലെ ഭ്രാന്തൻ ചിന്തകൾക്ക് മേലെ ആത്മ വിശ്വാസത്തിന്റെ മുഖം മൂടിയെടുത്ത് ഞാനണിഞ്ഞു. കരയുന്ന മുഖം കാണരുതെന്ന് കരുതി ചിരിക്കാൻ കരുതിയ കോമാളി മുഖം പക്ഷെ പലപ്പോളും ചിരിക്കാതിരിക്കുന്നു.

ഇനിയൊരു പക്ഷെ വിൽപ്പനക്കാരൻ അണിഞ്ഞിരുന്നതും മുഖം മൂടിയായിരുന്നുവോ??????