Tuesday 3 May 2016 - 36 comments

റാസൽ ഖൈമയിലെ ആ വലിയ വീട്.

 മാസങ്ങൾക്ക് മുൻപ്, ദുബായ് നഗരം

തിരക്കാർന്ന ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനമായിരുന്നു അന്നും.ഓഫീസിന്റെ വിശാലമായ മുറ്റത്തു കയറുമ്പോൾ കാണുന്നത്,പല കൂട്ടങ്ങളായി നിന്ന് സംസാരിക്കുന്ന ജീവനക്കാരെയാണ്. എല്ലാവരും ഘോര..ഘോരം..കണ്ഠക്ഷോഭം നടത്തുകയാണ്.ഏറെ ആകാംക്ഷയോടെയാണ് ഞാൻ അവരുടെ അടുത്തേക്ക് ചെന്നത്.

                  സത്യത്തിൽ ഈ പ്രേത..ഭൂത..പിശാചുകൾ ഉണ്ടോ???

ദുഷ്ട ശക്തികൾ..നല്ല ശക്തികൾ..അങ്ങിനെ?.ചെകുത്താൻ ഇല്ലെങ്കിൽ ദൈവത്തിനു നില നിൽപ്പുണ്ടോ?? ഗ്രാവിറ്റി..ആന്റിഗ്രാവിറ്റി...പോസിറ്റീവ് ചാർജ്..നെഗറ്റീവ് ചാർജ്..ചിന്തിച്ചു..ചിന്തിച്ചു തല പുകക്കുകയാണ് എല്ലാവരും.

മണ്ണാങ്കട്ട..ശ്യേ.. മോശം.ഇത്തരം ചിന്തകൾ തന്നെ മാറ്റിയെടുക്കണം. പ്രേതം.. ഭൂതം.. പിശാച്..എല്ലാം മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്ത മാത്രമാണെന്നും, അങ്ങിനെ ഒന്നില്ല എന്നും ഘോര ഘോരമായി ഞാനും വാദിച്ചു.

"ഇല്ലാത്ത പ്രേതത്തെ പേടിക്കുകയും വേണ്ടല്ലോ? പ്രേതത്തിനെ പേടിയില്ലാത്തവന്റെ ചങ്കുറപ്പൊന്നു അളന്നു നോക്കാനായി നിനക്ക് റാസൽ ഖൈമയിലെ ഖോസ്‌റ് വില്ലേജിൽ ഒറ്റക്ക് ഒരു മണിക്കൂർ spent ചെയ്യാൻ പറ്റുമോ?

                                                           ((((((((((  ഠിം...  )))))))))))
രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവന കേട്ട പ്രതാപനെ പോലെയായി എന്റെ അവസ്ഥ. മൊത്തതിലൊരു ബ്ലിങ്കസ്സ്യ ലുക്ക്.മുഖത്ത് വലിയൊരു ക്വസ്റ്റൈൻ മാർക്ക്.

അത്..പിന്നെ...ഈ കാര്യത്തിൽ...ഞാനിപ്പോ...ആ..എനിക്ക് വഴിയറിയില്ല. അന്തസ്സായി ഞാൻ ബ..ബ.ബ്ബ.. അടിച്ചു.

ആത്മാഭിമാനത്തിൽ തൊട്ടു കളിച്ചാൽ പിന്നെ വിടാൻ പറ്റോ? വഴിയറിയില്ലെ ങ്കിൽ ഞാൻ വരാം കൂടെ.

സജീവനാണ് അഭിപ്രായം മുന്നോട്ടു വെച്ചത്.

 ( സജീവനെ അറിയാത്തവർ ഇവിടെ ക്ലിക്കിയാൽ മതി )

എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.ഒന്നും മിണ്ടാതെ ഞാൻ സജീവനെ ഒന്ന് നോക്കി.അതും വളരെ ദയനീയമായി."എടാ നാശം പിടിച്ചവനെ....നീ എന്തൊന്നാടാ പറഞ്ഞത്? എന്നായിരുന്നിരിക്കണം ആ നോട്ടത്തിന്റെ അർഥം.

         സജീവൻ ഒരു വാക്ക് പറഞ്ഞാൽ രജനികാന്തിനേക്കാളും കഷ്ടമാണ്.

പേടി എന്തെന്ന് അറിയാത്ത ഒരുവനായിരുന്നു സജീവ്.ദൈവത്തിൽ പോലും വിശ്വാസമില്ലാത്ത സജീവൻ സത്യത്തിൽ പിശാചിനെയും പേടി ഇല്ലായിരുന്നു. ഒരു പക്ഷെ,തന്നെക്കാൾ വലിയ ഏത് പിശാചിനെ ദൈവത്തിനു സൃഷ്ടിക്കാൻ കഴിയുമെന്ന സംശയമാവാം ഇങ്ങിനെയൊരു അവിശ്വാസത്തിന് പിന്നിൽ.
വർഷങ്ങളായി നശിച്ചു കാട് പിടിച്ചു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു സ്ഥലമായിരുന്നു ഗോസ്റ്റ് വില്ലേജ്. അതെ പറ്റി നാട്ടുകാർക്കിടയിൽ അത്ര നല്ലതല്ലാത്ത പല കഥകളും പ്രചരിച്ചിട്ടുണ്ടായിരുന്നു. മൊത്തത്തിൽ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അത് ധാരാളമായിരുന്നു. പകൽ സമയത്ത് പോലും അതിനടുത്ത് കൂടി പോവുമ്പോൾ അറിയാതെ അങ്ങോട്ടേക്കൊരു നോട്ടം ചെന്നാൽ മതി,എന്തെന്നറിയാത്ത ഒരു തരിപ്പ് തോന്നുമായിരുന്നു എന്നതാണ് സത്യം.സ്വദേശികൾ പോലും ആ വഴി വരാറില്ലത്രേ.

നാലഞ്ചു "സംസ്‌കൃത പദങ്ങൾ" മനസ്സാ ഉരുവിട്ട് സജീവന്റെ ധൈര്യത്തിൽ ഞാനാ വെല്ലുവിളി ഏറ്റെടുത്തു.

                                  തണുത്ത രാത്രിക്ക് ശേഷമുള്ള പ്രഭാതം.

ഗൾഫിൽ പൊതുവെ പ്രത്യക്ഷപ്പെടുന്ന പൊടിക്കാറ്റ് കാലത്ത് മുതലേ അന്തരീക്ഷത്തിൽ  കുമിഞ്ഞു കൂടിയിരിക്കുന്നു.സജീവന്റെ കൂടെ ഗോസ്റ് ഹൗസിൽ ഞാൻ സുരക്ഷിതനാണെന്ന അമിതമായ ആത്മ വിശ്വാസത്താൽ ഞങ്ങൾ യാത്രയായി.

                                 റാസൽ ഖൈമയിലെ ആ വലിയ വീട്ടിലേക്ക്.

സമയം വൈകുന്നേരം 5pm.
ഞങ്ങൾ പ്രവേശന കവാടത്തിൽ എത്തി.വിജനമായ സ്ഥലം. ശ്മശാന നിശബ്ദത എന്ന് പറഞ്ഞാൽ എങ്ങിനെയോ..അങ്ങിനെ തന്നെ.കാടും പടലും പിടിച്ചു ആകെ ഭയാനകമായ ഒരു ജീർണിത അവസ്ഥ. പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ..അവക്ക് ചുറ്റും തഴച്ച് വളരുന്ന കാട്ടു ചെടികൾക്കിടയിൽ നിന്നുള്ള നിഴലുകൾ ആരിലും ഭീതി ഉളവാക്കും.

പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.കാരണം,വില്ലെജ് കാണാനെത്തിയ ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്നു കേട്ട കഥകളെല്ലാം ലുങ്കി ന്യൂസ് മാത്രമായിരുന്നുവെന്നു മിനിട്ടുകൾക്കകം മനസ്സിലായി.ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചുറ്റും നടന്നു.

അങ്ങകലെ വെയിൽ പുറം തിരിഞ്ഞു നടക്കുന്നു.ഒരു സ്വപ്നം പോലെ സായാഹ്നം മങ്ങിത്തുടങ്ങി ദൂരെ സൂര്യൻ തന്റെ ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം തീർക്കാൻ കടലിലേക്കൊരു മുങ്ങികുളി പാസ്സാക്കാൻ പോവുകയായിരുന്നു. നേരത്തെ കണ്ടഎ ആൾകൂട്ടം തിരിച്ചു പോകാനൊരുങ്ങുന്നു. വെയിൽ കുറഞ്ഞെങ്കിലും ചൂട് കണത്തിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിക്കാറ്റിനുള്ള ലക്ഷണം കാണുന്നു.

                                           "സമയം കുറച്ചായി.നമുക്കിറങ്ങാം"

കയ്യിലിരുന്ന തൂവാല കൊണ്ട് മുഖത്തെ വിയർപ്പൊപ്പി സജീവൻ പറഞ്ഞു

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടി വണ്ടി സ്റ്റാർട്ട് ചെയ്തു.

                               ഒരു ചാട്ടം..രണ്ടു വിറയൽ..വണ്ടി ഓഫ് ആയി.

സിനിമയിൽ ആയിരുന്നെങ്കിൽ ഒരു ചെറിയ പശ്ചാത്തല സംഗീതത്തിന് സ്കോപ ഉണ്ടായിരുന്നു.പശ്ചാത്തല സംഗീതം ഇല്ലെങ്കിലും എന്റെ ചങ്കിടിപ്പിന്റെ ശബ്ദം നന്നായി കേൾക്കാമായിരുന്നു


മൊബൈലിൽ ടോർച്ച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി കാണിച്ച ആ നല്ലവനായ കണ്ടു പിടുത്തക്കാരനെ നമിച്ചു കൊണ്ട് ഞാൻ ബോണറ്റ് തുറന്നു നോക്കി. ഒന്നും അറിഞ്ഞിട്ടല്ല. വെറുതെ...വെറും വെറുതെ..

വണ്ടിക്കകത്തേക്കും ഇരുട്ട് കയറിത്തുടങ്ങി.എങ്ങും നിശബ്ദത.ചീവിടുകൾ ഒരേ സ്വരത്തിലും താളത്തിലും അങ്ങിങ്ങായി ശബ്ദം പുറപ്പെടുവിച്ചു കോണ്ടേയിരുന്നു

                                            എനിക്കെന്തോ അപകടം മണത്തു.

പറഞ്ഞു കേട്ട കഥകളിലെ ഏകദേശ ലക്ഷണങ്ങൾ എല്ലാം കണ്ടു തുടങ്ങി. മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു.മനസ്സിൽ ഓരോരോ ചിന്തകൾ ഉയർന്നു വരുന്നു. ഇവിടേക്കുള്ള വഴി ചോദി ച്ചപ്പോൾ , മുകളിലേക്ക് കൈയുയർത്തി അല്ലാഹുവിനെ വിളിച്ച് കൊണ്ട് തന്റെ നെറുകയിൽ തൊട്ടു പ്രാർത്ഥന ചൊല്ലിയ ആ പാക്കിസ്ഥാൻകാരന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി.
പടച്ചോനെ... കേട്ടതോന്നും സത്യമാവല്ലേ..ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

                                             എന്ത് കൊണ്ടാണ് ഇങ്ങിനെയൊക്കെ?

ആലോചിക്കുമ്പോൾ തന്നെ സൂചി മുനകൾ തറച്ചു കയറുന്നത് പോലെയുള്ള അവസ്ഥ. പരാകായ പ്രവേശം...അമാവാസി...ഡ്രാക്കുള..വായിച്ചതിനു ശേഷം ഒരു പക്ഷെ ഞാൻ ഏറ്റവും പേടിക്കാൻ പോകുന്ന നിമിഷങ്ങളാകും വരാൻ പോകുന്നത്. അങ്ങ് ദൂരെ എവിടെയോ ഒരു നായയുടെ ഒരിയിടൽ കേൾക്കുന്നു. പൊടുന്നനെ വീശിയ കാറ്റിൽ, കരിയിലകൾ പാറി പറന്നു അവിടെമാകെ താളം കെട്ടിയ നിശബ്ദതയെ കീറി മുറിച്ചു. ചുറ്റും എന്തോ ഭീകരമായ അന്തരീക്ഷം.

                                  പിന്നെ എനിക്ക് ഞെട്ടാനെ നേരമുണ്ടായിരുന്നുള്ളൂ.

അത് വരെ ഈച്ചയെയും തെളിച്ചു കിടന്നിരുന്ന ഒരു ചാവാലി പട്ടി, എണീറ്റ് നിന്ന് അഗ്നി പറക്കുന്ന കണ്ണുകളിലൂടെ ഞങ്ങളെ രണ്ടു പേരെയുമൊന്നു മാറി മാറി നോക്കി.എന്നിട്ട് പതുക്കെ ഇടതു കാലുയർത്തി വീണ്ടും ചെവി ചൊറിയാൻ തുടങ്ങി.

അത് വരെ എന്റെ പരിഭ്രമത്തെ കളിയാക്കി കൊണ്ടിരുന്ന സജീവൻ മുമ്പേങ്കും കാണാത്ത വിധം പരിഭ്രമിക്കാൻ തുടങ്ങി. എന്റെ തൊണ്ട വറ്റി വരണ്ടു.ഭയം കാരണം ഞാനൊന്നു വിറച്ചു.ഒരു വിധത്തിൽ ഞാൻ തൊട്ടു മുന്നിൽ നിന്നിരുന്ന സജീവനെ തോണ്ടി വിളിച്ചു 

                                                    "ഡാ..ഇനിയെന്തു ചെയ്യും" 

എന്ന് ചോദിച്ചതും പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ സജീവൻ തിരിഞ്ഞു നോക്കാതെ, "ഓടിക്കോടാ" എന്ന് പറഞ്ഞു ഓട്ടം തുടങ്ങി.ഓട്ടം തുടങ്ങുമ്പോൾ ഏറ്റവും പുറകിൽ ആയിരുന്നെങ്കിലും, ഏറ്റവും ആദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലലോ?.

പൊളിഞ്ഞു വീഴാറായ ഒരു പള്ളിയുടെ അകത്തളത്തിലാണ് ഞങ്ങൾ ചെന്നെത്തിയത്. ചുറ്റും കൂരിരുട്ട്..എങ്ങും നിശബ്ദത..നായയുടെ ഒരിയിടൽ അടുത്ത് വരുന്നത് പോലെ
                                                                  പൊടുന്നനെ..

ആരോ ടോർച് അടിച്ചത് പോലെ, ഇരുളിന്റെ മറ കീറി ഒരു മിന്നൽ.
വല്ലാത്തതൊരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ.നമ്മുടെ നിയന്ത്രണത്തിനും അതീതമായി എന്തോ ഒരു ശക്തി കടന്നു വരുന്നത് പോലെ.യാഥാർഥ്യങ്ങൾ ഉള്കൊള്ളാനാവാതെ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ ചുറ്റും നോക്കി.വിറയ്ക്കുന്ന കാലുകളോടെ..പട പടാന്നു പിടിക്കുന്ന ഹൃദയവുമായി..ഒബാമയുടെ തലയെടുപ്പോടെ..ഞാൻ പുറത്തേക്ക് നടന്നു.അവ്യക്തമായി മാത്രമേ വഴി കാണുന്നുള്ളൂ.ഇരുളിൽ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ.

                                                          ഞെട്ടിപ്പോയി ഞാൻ..

മനസ്സിലൊരായിരം പൂത്തിരി കത്തി.കുപ്പായം മുഴുവൻ വിയർത്തൊഴുകി നനഞ്ഞിരിക്കുന്നു. ഉറക്കമില്ലാത്ത ചീവിടന്മാരുടെ കോറസ്സ്  ബാക്ഗ്രൗണ്ടിൽ തകർക്കുന്നുണ്ട്.പക്ഷെ ഞാൻ കേൾക്കുന്നത് ഹൃദയമിടിപ്പിന്റെ "ടക്.. ടക്.." ശബ്ദം മാത്രം.കാരണം ഇപ്പോൾ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്.ഇരുട്ട് കനക്കുകയാണ്. 

സമയം എത്രയായിക്കാണുമെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥ.

പുറത്തേക്ക് ഓടാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരോ പിടിച്ചു വലിച്ചു.
കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു.ആ കലങ്ങി മറിച്ചിലിനിടയിൽ ദൂരെ ഒരു പറ്റം ചിരികൾ പ്രതിധ്വനിക്കുന്നത് പോലെ.ആ ചിരികൾക്കിടയിൽ ഇങ്ങിനെയും കേൾക്കുന്നത് പോലെ...
"ഹാപ്പി ബർത്ത് ഡേ ടു യൂ... ഹാപ്പി ബർത്ത് ഡേ ടു യൂ...ഷാഹിദ്.."

                                          വികാരം വിവേകാത്തിന് വഴി മാറി.

"എടാ പട്ടികളെ..+&$_=+$\=×_+##?&$$@|"  ചില സമയങ്ങളിൽ മാത്രം എന്റെ വായിൽ വരുന്ന ഒരു പ്രത്യേക തരം പുളിച്ച തെറിയുണ്ട്.അത് ആ റൂമിന്റെ ചുവരുകൾക്കുള്ളിൽ അപ്പോളും തട്ടി തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.