Monday 25 May 2015 - 30 comments

ഐ വില്‍ ഗോ റ്റു മൈ SONG ട്ടാ....





അന്നൊരു ഞായറാഴ്ച ദിവസം...നല്ല സുന്ദരമായ പ്രഭാതം ....
കൂടെയുണ്ടായിരുന്ന ഭാര്യയെയും കുട്ടിയേയും അവരുടെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം വീണ്ടും ഒരു സ്വാതന്ത്രത്തിന്‍റെ ഇളം കാറ്ററ്റു നടക്കുന്ന സമയം.

സമയം ഏകദേശം പന്ത്രണ്ടു മണി.

 അന്നും പതിവ് പോലെ സൂര്യന്‍ കിഴക്ക് ഉദിക്കുകയും നട്ടുച്ചയായപ്പോള്‍ തലക്ക് മുകളില്‍ എത്തുകയും ചെയ്തു.

 രാവിലെ വെട്ടി വിഴുങ്ങിയ പുട്ടും കടലേം ദാഹിച്ചിട്ടില്ലാത്തതിനാലും...വീട്ടിലിരുന്നു ബോറടി തുടങ്ങിയതിനാലും ഞാന്‍ പുറത്തേക്കിറങ്ങി.നാല് വശത്തേക്കും റോഡ്‌ ഉള്ളത് കൊണ്ട് എവിടേക് പോകണം എന്ന് ടോസ് ഇടാന്‍ ഒരുങ്ങിയപ്പോളാണ്  അപ്പുറത്തെ സൈഡില്‍ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടത്.

 ഓര്‍ക്കൂട്ടും ഫേസ് ബുക്കും വരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഞങ്ങളുടെ ബസ് സ്റ്റോപ്പ്‌ .റോഡില്‍ കൂടി കടന്നു പോകുന്നവരുടെ പ്രൊഫൈല്‍ നോക്കി " Like" " Poke "  " Comment " ഓക്കേ ചെയ്തിരുന്നത്  ഇവിടെ വെച്ചായിരുന്നു.

ഇത്തരം മനോഹരമായ  "App" നെ ഏതു കോപ്പനാണാവോ വായ്‌ നോട്ടം എന്ന് പേരിട്ടത്.?

ഒരു കാലത്ത് എതിരാളികള്‍ ഇല്ലാതെ പയറ്റി തെളിഞ്ഞ ഞങ്ങളുടെ തട്ടകം ഇന്ന് സ്പൈക്കും .. ലോ വൈസ്ട്ടും,,,ആയുധമാക്കിയ ചേകവന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

" എന്നെ തല്ലേണ്ടമ്മാവാ....ഞാന്‍ നന്നാവൂല്ലാ...."

സംസാരിക്കാന്‍ വിഷയം ഇല്ലാത്തത് കൊണ്ട് അജി ഒരു പാട്ട് പാടി കൊണ്ട് റിയാലിറ്റി ഷോ ഉല്‍ഘാടനം ചെയ്തു.തുടങ്ങി വെച്ചത് അവനാണെങ്കിലും ബാക്കിയുള്ളവര്‍ അത് പെട്ടെന്ന് ഏറ്റെടുത്തു.ബാത്ത് റൂമില്‍ സ്വന്തമായി നിത്യവും ഗാനമേള നടത്തി പരിചയമുള്ള ഞാനും അധികം വൈകാതെ അവരില്‍ ഒരാളായി മാറി.പതിയെ..പതിയെ..ഷോ " old is gold " റൌണ്ടിലേക്ക് കടന്നു.

" ചന്ദനത്തില്‍...കടഞ്ഞെടുത്തൊരു...സുന്ദരീ ശില്‍പ്പം.."

പാടി മുഴുവനായില്ല പാട്ടിനു ചേര്‍ന്നൊരു സീന്‍ അതാ തൊട്ടു മുന്നില്‍ ബസില്‍!!!!

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.പിന്നെ അടുത്തിരുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് എന്തോ അടക്കം പറയുന്നു.

വടക്കന്‍ കേരളത്തില്‍ മാത്രം വീശുന്ന പ്രത്യേക തരം കാറ്റാണെന്ന്  തോനുന്നു അത് വഴി കടന്നു പോയി...." പ്രഥമദര്‍ശനാനുരാഗം "എന്ന മാരക രോഗത്തിനു ഞാന്‍ അടിമയായത്‌ പോലെ.
ഈ രോഗം പണ്ടൊക്കെ ഇടക്കിടക്ക് വരാറുണ്ടായിരുന്നെങ്കിലും കുറച്ചു കാലമായി അല്‍പ്പം ശമനമുണ്ടായിരുന്നു.

ഞാന്‍ അവളെ നോക്കി കൈ വീശി ഒന്ന് സ്മൈലി...

ചില കാര്യങ്ങള്‍ അങ്ങിനെയാണ്.മനസ്സ് എത്ര തവണ വേണ്ടായെന്നു പറഞ്ഞാലും ശ്രമത്തില്‍ നിന്നും പിന്‍തിരിയാനാവില്ല.

അവള്‍ തിരിച്ചും സ്മൈലി.
എന്നെ തന്നെയാണോ?
ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി.
എന്റെ പുറകില്‍ ആരും ഇല്ല...എന്നെ തന്നെയാ....

മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി.
അവള്‍ വീണ്ടും എന്നെ തന്നെ നോക്കുന്നുണ്ടല്ലോ..
പടച്ചോനേ...പ്രശ്നമാകുമോ..???

മൌനം വാചാലമാകുന്നത് കണ്ണുകള്‍ സംസാരിക്കുമ്പോളാണ്.ആ സംസാരം കണ്ടു നില്‍ക്കാനും ഒരു രസം തന്നെ.സ്വപ്നങ്ങളില്‍ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആയി...അവള്‍ ശാലിനിയും..ഞങ്ങള്‍ ആ ബസ്‌ സ്റ്റോപ്പില്‍ പാടി പാടി നടന്നു.പാട്ട് സീനില്‍ സ്റെപ്പ് തെറ്റാതെ ഡാന്‍സ് ചെയ്തു.

(((((ട്ര്ര്ര്ര്ര്ര്‍...")))))

നിറുത്താതെ മുഴങ്ങിയ റിംഗ് ടോണാണ് എന്നില്‍ പരിസരബോധം ഉണര്‍ത്തിയത്.

ഛെ...മൂഡ് കളഞ്ഞു...മൊബൈലിനു ചിലക്കാന്‍ കണ്ട സമയം..

വീട്ടില്‍ നിന്നും ഭാര്യയാണ്.ഇന്നെന്തു പണിയാണാവോ എന്നാലോചിച്ചു ഞാന്‍ പച്ചയില്‍ വിരലമര്‍ത്തി.

" നിങ്ങള്‍ എവിടെയാ....?"
എന്നെ കൊണ്ട് പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ? ..വേഗം വായോ..ഇന്നൊരു പ്രോഗ്രാം ഉണ്ട്. "

" ഓക്കേ..ആയിക്കോട്ടെ..വൈകുന്നേരം വരാം എന്ന് പറഞ്ഞ്  ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക് യാത്രയായി.

അങ്ങ് ദൂരെ..പകല്‍ മുഴുവന്‍ എരിഞ്ഞു നിന്ന സൂര്യന്‍ ഇന്ത്യയിലെ ഡ്യൂട്ടി കഴിഞ്ഞു അമേരിക്കയിലേക്ക്  യാത്രയാവാന്‍ തയ്യാറെടുക്കുകയായിരുന്നു.ഭാര്യയെ വിളിക്കാനായി ഞാന്‍ വൈഫ്‌ ഹൌസിലെക്കും യാത്രയായി.

സിറ്റിംഗ് റൂമില്‍ തന്നെ ഉണ്ടായിരുന്ന അവരുടെ ഒരു ഫാമിലി ഫ്രെണ്ട് ആണ് എന്നെ വരവേറ്റത്.സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം പുള്ളിയുടെ മുഖത്ത് പ്രകടമായി കാണാം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയ പുള്ളിക്കാരന്‍ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുന്നു വധിക്കാന്‍ തുടങ്ങി.അമേരിക്കയും...ഒബാമയും...മോദിയും  ഉള്‍പ്പെടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തി കയറുകയാണ്. 

എലിയുടെ പ്രാണവേദനയുണ്ടോ പൂച്ചയറിയുന്നു!!!!!!!!

ഇതില്‍ നിന്നും എങ്ങിനെ രക്ഷ പ്പെടാം എന്ന്  ആലോചിച്ചു ഇരിക്കുമ്പോളാണ്  ഒരു മുഖം മുന്നില്‍ പ്രത്യക്ഷപെട്ടത്.

ഒന്ന് കൂടി നോക്കി ഞാന്‍...
യഥാര്‍ത്ഥ  വുമായി പൊരുത്തപ്പെടുവാന്‍  ഞാന്‍ കണ്ണുകളെ തിരുമ്മി നോക്കി.
ഈ മുഖം!!!!!!!!!

അതെ..രാവിലെ ബസില്‍ കണ്ട അതേ മുഖം...!!!!

എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന എന്നോടവള്‍ ചോദിച്ചു

" എന്നെ കണ്ടപ്പോള്‍ മനസ്സിലായല്ലേ?
രാവിലെ കൈ വീശി കാണിച്ചപ്പോള്‍ ഞാന്‍ ശെരിക്കുംഅത്ഭുത പെട്ടു പോയി. എനിക്ക് ഷാഹിദിനെ അറിയാമെങ്കിലും നമ്മള്‍ ഇത് വരെ പരിച്ചയപെട്ടിട്ടില്ലലോ.." 

മുതു കാടിന്റെ ശിക്ഷ്യന്‍ ആയിരുന്നെങ്കില്‍ ഞാന്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷ മായേനെ..

വന്ന എക്സ്പ്രഷനില്‍ നന്നായി തന്നെ വെള്ളം ചേര്‍ത്ത് ഞാന്‍ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു

" ഹായ്...
എവിടെയാ പേര്???
ങേ...!!!!
അയ്യോ..സോറി..
എന്താ വീട്?  "

പറ്റിയ അബദ്ധം ഭാര്യ എന്റെ വിളറിയ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കി.

കൊടുങ്ങല്ലൂര്‍ SONG പ്രതീക്ഷിച്ചു നിന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് തനി പ്രാഞ്ചിയേട്ടന്‍ ശൈലിയില്‍ അവള്‍ വളരെ സിമ്പിള്‍ ആയി അഭിപ്രായം രേഖപ്പെടുത്തി.

" ചമ്മല്‍ IS THE  മങ്ങല്‍ OF THE ഫേസ്  & വിങ്ങല്‍ ഓഫ് ദി ഹാര്‍ട്ട്‌.. ഇതാണ് കയ്യിലിരുപ്പെങ്കില്‍  ഐ വില്‍ ഗോ റ്റു  മൈ  SONG ട്ടാ....

കാര്യം എന്താണെന്ന് മനസ്സിലാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപ്പോളും സോഫയില്‍ ഇരുന്നു ഞങ്ങളെ നോക്കി കൊണ്ടേയിരുന്നു.