Sunday 31 December 2017 - 5 comments

യാത്ര



                                             " എന്‍റെ വഴിയിലെ തണലിനും നന്ദി...
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി...
മിഴി ചുവപ്പിച്ച സൂര്യനും നന്ദി..
ഇരുളിലെ ചതിക്കുണ്ടിനും നന്ദി...
പോയോരിരവിലെ നിലാ കുളിരിനും നന്ദി..."
( സുഗുതകുമാരി )

നമുക്ക് അനുവദിക്കപ്പെട്ട സമയത്തില്‍ നിന്ന് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു വീഴുകയാണ്. വേഗത്തില്‍ ഓടുന്ന ഫിലിം സ്ട്രിപ്പില്‍ എന്ന പോലെ, എനിക്ക് മുന്നില്‍ ചിരിക്കുന്ന കുറെ മുഖങ്ങള്‍ മിന്നി മറയാന്‍ തുടങ്ങുകയാണ്. ഒരിക്കലും മറക്കാനാവുന്നതല്ല ഇന്നലെകള്‍. ചില ഇന്നലകളെ മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചാലും അതിനാവുന്നുമില്ല. പൊയ്പ്പോയ കാലം തിരിച്ചു വരില്ലെന്നറിയാം. ഓര്‍മകളെ ഓര്‍ത്തു സന്തോഷിക്കാം. സംഭവിച്ചതെല്ലാം നല്ലതിനെന്ന് ആശ്വസിക്കാം,

ലോകം മുഴുവന്‍ പ്രതീക്ഷയോടെ പുതു വര്‍ഷത്തെ സ്വാഗതം ചെയ്യുമ്പോള്‍, ഞാന്‍ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. പലപ്പോളായി നീട്ടി വെക്കപ്പെട്ട ആ യാത്ര ഇവിടെ തുടങ്ങുന്നു. ചിന്തകളുടെ അല്ലലില്ലാതെ... ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ... ഇടക്കുള്ള നിയന്ത്രണങ്ങളില്ലാതെ.... അലക്ഷ്യമായ ...തികച്ചും അജ്ഞാതമായ നാളെകളിലെക്കുള്ള യാത്ര. ചിലര്‍ അതിനെ സന്യാസം എന്ന് പറയും. മറ്റു ചിലര്‍ അതിനെ അനാഥാവസ്ഥ എന്നും പറയും.

" കാലമിനിയുമുരുളും..വിഷു വരും...
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും 
അപ്പോലാരെന്നുമെന്തെന്നുമാര്‍ക്കറിയാം"
( N.N. കക്കാട് )
Sunday 5 March 2017 - 22 comments

ലിഫ്റ്റ്‌



ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം.

നല്ല മഴയിലേക്കാണന്ന്  നേരം പുലർന്നത്. നല്ല തണുപ്പും പിന്നെ കമ്പിളി പുതപ്പും മൂടി, നല്ല സുഖമായുള്ള ഉറക്കം. ജനലിലൂടെ സൂര്യൻ വന്നു കണ്ണിൽ കുത്തിയപ്പോളാണ് ഉറക്കം ഞെട്ടിയുണർന്നത്. ടൈംപീസ് പത്തു മണിയായെന്ന കാര്യം കാതടിപ്പിക്കുന്ന ശബ്ദത്തോടെ വിളിച്ചറിയിച്ചു കൊണ്ടേയിരിക്കുന്നു.

                                ജനലിലൂടെ വരുന്ന നേർത്ത വെളിച്ചം പോലും ഇപ്പോളെന്നെ അസ്വസ്ഥനാക്കുന്നു.  ഇരുട്ടിനെയും നിശബ്ദതയേയും എന്തോ ഞാൻ വല്ലാതെ ഇഷ്‌ട്ടപെട്ടു തുടങ്ങിയിരിക്കുന്നു. കുറച്ചു നേരം കൂടി കിടക്കണമെന്നു ശരീരം ആഗ്രഹിക്കുന്നുണ്ടെങ്കിലും , മനസ്സിൻറെ ഒരു കോണിൽ തളച്ചിട്ട ചിന്തകൾ ഇന്ന് വീണ്ടും ഉണർന്നിരിക്കുന്നു. അസ്വസ്ഥ ചിന്തകൾ മനസ്സിനെ വേട്ടയാടുന്നു. എന്താണോ മറക്കാൻ ശ്രമിക്കുന്നത്, അത് വീണ്ടും ഓർക്കുവാൻ തുടങ്ങിയിരിക്കുന്നു.

ചില ഓർമ്മകൾ അങ്ങിനെയാണ്. മനസ്സിനെ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പിന്നോക്കം പായിക്കും. ജീവിതത്തിൽ ചില മോശം സമയം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. ഇത് എൻറെ മോശം സമയങ്ങളിൽ ഒന്നാണ്. ഒന്നാലോചിച്ചാൽ , ജീവിതത്തിലെ ഏറ്റവും മോശം സമയം എന്നൊക്കെ കരുതിയിരുന്നത് അത്രക്കൊന്നും പരിക്കുകൾ പറ്റിയവ ആയിരുന്നില്ല. ജീവിതത്തെ ഒന്ന് കൂടി നന്നായി കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടു അവയെല്ലാം കടന്നു പോവുകയായിരുന്നു. ഇത്തരം ചിന്തകൾ മാനസിക നില തന്നെ താളം തെറ്റും എന്ന അവസ്ഥ വന്നപ്പോളാണ് പുറത്തേക്കിറങ്ങുവാൻ തീരുമാനിച്ചത്.

എന്ത് ചെയ്യണം? എങ്ങോട്ടു പോകണം? എന്ന ഒരു ലക്ഷ്യവുമില്ലാതെ ചിന്തകൾ ചരട് പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങി.

മുറിയിൽ അടച്ചിരുന്നു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയപ്പോളാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ജീവിതം വിരസം എന്ന് തോന്നുമ്പോൾ നഗരത്തിലെ തിരക്കൊഴിഞ്ഞ വഴികളിൽ കൂടി ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിയുക എന്നത് എന്റെ മറ്റൊരു ഭ്രാന്താണ്. ഒഴിവു ദിനം ആയതിനാൽ ആകണം, തെരുവെല്ലാം ആളൊഴിഞ്ഞിരിക്കുന്നു.

തണുത്ത കാറ്റടിക്കുന്നുണ്ട്. പുറത്ത് ചിണുങ്ങി പെയ്യുന്ന മഴ ഇടക്ക് സൈഡ് ഗ്ളാസിലേക്ക് ചിതറി വീഴുന്നുണ്ട്. നഗരത്തിൽ നിന്ന് മാറി ഡിസർട്ട് ഏരിയയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോളാണ് അപ്രതീക്ഷിതമായൊരാൾ പ്രത്യക്ഷപ്പെട്ടത്. 

ലിഫ്റ്റ് ചോദിച്ചു വഴിയരികിൽ നിൽക്കുന്നൊരാൾ.

കാണാത്ത മട്ടിൽ പോകുവാനായി ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തിയെങ്കിലും, ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ എന്നിലെ ഉറങ്ങി കിടന്ന കഥാകൃത്ത് ആക്‌സിലേറ്ററിൽ നിന്നും കാലെടുത്തു പതുക്കെ  ബ്രേക്കിൽ ചവിട്ടി.

എൻറെ നോട്ടത്തിന്റെ അർഥം പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു. തന്റെ മുഖത്തെ മഴത്തുള്ളികൾ ഒപ്പിക്കൊണ്ടയാൾ അകത്ത് കയറി. 

ഒറ്റ നോട്ടത്തിൽ ഇന്ത്യക്കാരൻ ആണെന്ന് മനസ്സിലായി. ഉയരം കുറഞ്ഞു തനി നാടനായ ഒരാൾ.

സ്വതവേ ഞാൻ ഒരു സംസാര പ്രിയനല്ല. പക്ഷെ നല്ലൊരു കേൾവിക്കാരൻ ആണെന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അത്രക്കൊന്നും സംസാരിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നില്ല അയാളും . ഒരു പരുക്കൻ. സകലത്തിനോടും ദേഷ്യമാണെന്ന മുഖ ഭാവം.

കനത്ത നിശബ്ദത. വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷം.

പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ലാത്തവരെ പോലെ ഞങ്ങൾ പരസ്പരം നോക്കി. ആര് തുടങ്ങും എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

" എത്ര നേരമായി സുഹൃത്തെ ഞാനീ വഴി വക്കിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുവാൻ തുടങ്ങിയിട്ട്. ആരും കണ്ടതായി പോലും ഭാവിച്ചില്ല. "

സംഭാഷണത്തിലേക്കു ഇറങ്ങി വരാൻ അയാൾ എനിക്ക് മുന്നിലൊരു പാലമിട്ടു. മലയാളവും തമിഴും ഇട കലർന്ന സംസാര രീതി.

സെന്തിൽ. അതാണയാളുടെ പേര്. അൽപ്പം ദൂരെയാണ് താമസം. 25 വയസ്സിൽ ഇവിടെ വന്നു. പത്ത് വർഷമായി ഒരേ കോഫി ഷോപ്പിൽ ജോലി ചെയ്യുന്നു.

യാത്ര തുടങ്ങി സമയമേറെ ആയെങ്കിലും ഇപ്പോളും രണ്ടാളും മൗനത്തിന്റെ വാല്മീകത്തിൽ തന്നെ. ഇടക്ക് അയാൾ അവിടെയുണ്ടോ എന്ന് പോലും സംശയിച്ചു പോയി.നിശബ്ദതയെ കീറി മുറിച്ചു കൊണ്ടാണ് അയാളുടെ ഫോൺ ശബ്‌ദിച്ചത്. പൊടുന്നനെ നിലക്കുകയും ചെയ്തു.

" എനിക്കൊരു കാൾ ചെയ്യണം. ഫോൺ ഒന്ന് തരാമോ? "
എന്റെ മൗനം അനുവാദമായി എടുത്തയാൾ ഫോണെടുത്തു.

ഫോൺ വിളിച്ചയാളെ കണക്കറ്റു ചീത്ത വിളിക്കാൻ തുടങ്ങി. വിളിച്ച വ്യക്തി മുന്നിലുണ്ടെന്ന രീതിയിൽ വിരലെല്ലാം ചൂണ്ടി അടിക്കാൻ ഓങ്ങിയാണ് സംസാരം.

ഓരോ മനുഷ്യന്റെ ഉള്ളിലും അനേകായിരം കഥകൾ ഉറങ്ങി കിടക്കുന്നുണ്ടാകും. എന്തായിരിക്കും അയാളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്? മനസ്സിൽ ആകാംഷ നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ. എന്റെ ചിന്തകൾ കാട് കയറി.

ഈ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ എനിക്കിനി സമാധാനമില്ല. അത് കണ്ടെത്തുക തന്നെ. ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ ഞാൻ അടുത്ത് കൂടി. സെന്തിലിനെ കുറിച്ച് കൂടുതൽ അറിയാനൊരു ശ്രമം ഞാൻ നടത്തി നോക്കി.
എന്താണ് നിങ്ങൾക്ക്‌  സംഭവിച്ചത്?

ചോദ്യത്തിന് ഉത്തരം പറയാതെ സിഗരറ്റ് പുക ആസ്വദിച്ചു വലിച്ചു കൊണ്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു. കാറ്റിൽ പാറി പറക്കുന്ന ചെമ്പൻ മുടി അവൻ തന്റെ കൈകൾ കൊണ്ട് ഒതുക്കി വെച്ചു. കുറച്ചു നേരം ഒന്നും പറയാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു.

" ചിലപ്പോളെല്ലാം തോറ്റു കൊടുക്കൽ ജീവിതത്തിൽ അനിവാര്യമാണ്. ആ തോൽവിയിലാണ് നമ്മുടെ മനസ്സാക്ഷിയുടെ ജയം. അല്ലെങ്കിലും അർത്ഥമില്ലാത്ത ജീവിതത്തിനു പിറകെ പാഞ്ഞിട്ടു എന്ത് കിട്ടാനാണ് മാഷേ? "

എന്നോടെന്തോ തുറന്നു പറയാനുള്ള വെമ്പൽ അയാളിൽ ചിറകു കുടയുന്നതായി എനിക്ക് തോന്നി. അയാൾ അനുഭവ കഥയുടെ ചുരുളുകൾ അഴിക്കുകയാണ്.

" ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ച് വിശ്വസിച്ചു കൂട. ഇത് വഞ്ചനയുടെ ലോകമാണ്. എല്ലാം ഒരു തരം അഭിനയം. മടുത്തു മാഷേ.. "

പരിഭവവും നേരിയ നിരാശയും ആ സ്വരത്തിൽ ഉണ്ടായിരുന്നു. ജീവിതം,അതവരെ വല്ലാതെ വേദനിപ്പിച്ചുവെന്നു വാക്കുകൾക്കു മുൻപേ അവരുടെ കണ്ണുകൾ പറഞ്ഞു. ആ കണ്ണുകളിൽ നീര് പൊടിയുന്നുണ്ടോ എന്ന് തോന്നിയത് കൊണ്ടാവണം പിന്നീട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല. 

എല്ലാ സന്തോഷങ്ങൾക്കും എന്നത് പോലെ ദുഖങ്ങൾക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ടാകും. എല്ലാം ശെരിയാകും.

പെട്ടെന്ന് തോന്നിയത് അങ്ങിനെ പറഞ്ഞു രക്ഷപ്പെടാനാണ്.
പിന്നെ സംസാരങ്ങളൊന്നുമുണ്ടായില്ല. രണ്ടു പേരും അവരവരുടേതായ മനോരാജ്യത്തിൽ മുഴുകി ഇരുന്നു. 

മഴത്തുള്ളികളെ കീറി മുറിച്ചു അതി വേഗത്തിൽ വാഹനം മുന്നോട്ടു നീങ്ങുകയാണ്. മനസ്സിലെ ചിന്തകളും ദൃശ്യങ്ങളും അതിനേക്കാളേറെ വേഗതയിൽ നീങ്ങി കൊണ്ടിരുന്നു. പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ നഗരത്തിൽ എത്തിയത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറിൽ നിന്നിറങ്ങി ആൾകൂട്ടത്തിൽ അലിഞ്ഞു ചേരുന്നതും നോക്കി ഞാൻ അൽപ്പനേരം അവിടെ തന്നെ നിന്നു.

ഒരു ഒന്നൊന്നര കിലോമീറ്റർ മുന്നോട്ടു പോയിക്കാണും, പുറത്തെ ചാറ്റൽ മഴ അപ്പോളേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു. റോഡിലെ ട്രാഫിക്കുകൾ ഓരോന്നും ആസ്വദിച്ചു തന്നെ ഞാൻ മുന്നോട്ടു നീങ്ങി. ഇനിയും ഏറെ ദൂരമുണ്ട് റൂമിലെത്താൻ. സിഗ്നലിലെ ബോറടി മാറ്റാൻ ഫോണിനായി തിരഞ്ഞു നോക്കിയെങ്കിലും, ഫോൺ ഇരുന്നിടം ശൂന്യമായിരുന്നു.

സെന്തിൽ അർദ്ധോക്തിയിൽ നിർത്തിയ അവസാന വാചകം പക്ഷെ അപ്പോളും കടന്നൽ പോലെ മനസ്സിനകത്ത് മൂളികൊണ്ടിരുന്നു.    
Thursday 22 December 2016 - 10 comments

കൈസാ ഭായ്.



വളരെ സാധാരണപെട്ട ഒരു പ്രഭാതമായിരുന്നു അത്. പതിവ് പോലെ അന്നും മൊബൈൽ ഫോണിലെ  കോഴി കൃത്യ സമയത്ത് തന്നെ വിളിച്ചുണർത്തി. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന തണുപ്പിനെ വക വെക്കാതെ ചാടി എണീറ്റ് കാര്യങ്ങളിലേക്ക് കടന്നു.

ഉറക്കത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപേ പല്ലു തേച്ചെന്നു വരുത്തി, കളസവും ഷർട്ടും ഓക്കേ ഇട്ട്, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സുന്ദരനാണെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. ജോലി സ്ഥലത്തേക്കുള്ള യാത്രയാണ്.നല്ല കാലാവസ്ഥ. ഇനി കുറച്ച് നാളത്തേക്ക് നല്ല തണവായിരിക്കും. സമയം ആറായെങ്കിലും  വെളിച്ചം വീണിട്ടില്ല.

അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ  ( സത്യായിട്ടും)  ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു കാറിൽ ആണ് യാത്ര ചെയ്തിരുന്നത്. സഹ പ്രവർത്തകർ എന്നതിലുപരി, അടുത്തടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുമായിരുന്നു ഞങ്ങൾ.

രാവിലെ 6 .30നു  സ്റ്റാർട്ട് ചെയ്യുന്ന ഞങ്ങളുടെ ശകടം ട്രാഫിക് ബ്ലോക്കും മറി കടന്നു ഓഫീസിൽ എത്തുമ്പോളേക്കും ഒരു 7.30 - 8.00 ആയിട്ടുണ്ടാകും. വളരെ അപൂർവമായി അതിലും നേരത്തെയും എത്താറുണ്ട്. അങ്ങിനെയുള്ള ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്.

സൂര്യൻ കിഴക്ക് പ്രത്യക്ഷപ്പെടുന്നതേയുള്ളു. പക്ഷെ നഗരം നേരത്തെ തന്നെ ഉറക്കമുണർന്നു. അന്നും ഷാർജ - ദുബായ് റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഹോണടിയില്ല. പക്ഷെ എല്ലാം നിരനിരയായി കിടക്കുന്നത് കാണാം. ചിട്ടയോടെ.  പല നിറത്തിലും, വലിപ്പത്തിലുമുള്ള വാഹനങ്ങൾ റോഡിലൂടെ തങ്ങി നിരങ്ങി നീങ്ങുന്നുണ്ട്.

നഗരത്തിലെ തിരക്കിലൂടെ ഞങ്ങളുടെ കാറും ഒഴുകുകയാണ്.

ഓഫീസിലേക്കുള്ള മണിക്കൂറോളം നീണ്ട ഡ്രൈവിങ്  എനിക്ക് എന്നും അരോചകമായിരുന്നു. മാറി മാറി കത്തുന്ന ട്രാഫിക് ലൈറ്റുകളും ..തിക്കും തിരക്കും . എല്ലാം പതിവ് കാഴ്ചകൾ. എന്നും കണ്ടു മുട്ടാറുള്ള പതിവ് മുഖങ്ങൾ.

അങ്ങിനെ ബോറടി മാറ്റാൻ റോഡിൽ അവൈലബിൾ ആയിട്ടുള്ള ഉരുപ്പടികളെയും  കണ്ടു വായും പൊളിച്ച് ഇരിക്കുമ്പോളാണ്, വഴിയരികിലെ ആ മുഖം ശ്രദ്ധയിൽ പെട്ടത്.

പാതയോരത്ത് കാത്ത് നിൽക്കുകയാണ്. കയ്യിൽ ന്യൂസ് പേപ്പറും, കപ്പലണ്ടി പൊതികളുമായ്. മെലിഞ്ഞു നീണ്ട മുഖത്ത് വിഷാദം തുളുമ്പി നിൽക്കുന്ന രണ്ടു വലിയ കണ്ണുകൾ.
ഒന്ന് കൂടി ഞാനാ മുഖത്തേക്കു നോക്കി.

ആ മുഖം കണ്ട ഉടനെ മനസ്സ് മന്ത്രിച്ചു " കൈസാ  ഭായ് " . അത് സത്യമായിരുന്നു.

എന്നെ കണ്ടതും  ഗൗരവമുള്ള ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. പതിവ് ശൈലിയിൽ " കൈസാ ഹേ ഭായ് " എന്ന് ചോദിച്ചു കാറിനു അടുത്തേക്കവൻ വന്നു.  അവനു എന്നെ മനസ്സിലാക്കാൻ , ആലോചിക്കാൻ പോലും സമയം എടുത്തില്ല എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

ആ തിരക്കിനിടയില്‍ അവന്റെ അടുത്ത് ചെന്ന് സംസാരിക്കുക എളുപ്പമായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ  എന്റെ ഫോണ്‍ നമ്പര്‍ എഴുതി അവനു  കൊടുത്തു. എപ്പോ വേണമെങ്കിലും വിളിക്കാം.

യാത്രാ മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പത്തു വർഷം പിന്നോട്ടുള്ള എന്റെ മെമ്മറി പേജുകൾ ഞാൻ മറിച്ചു നോക്കുകയായിരുന്നു.

" കൈസാ ഭായ് ". അവന്റെ യഥാർത്ഥ പേര് അതല്ല.  ആരെ,  എപ്പോ കണ്ടാലുമുള്ള സ്ഥിരം ചോദ്യമായ  " കൈസാ ഹേ ഭായ് സാബ് " കേട്ട് ഞാനവന്  അവനു ചാർത്തിക്കൊടുത്ത പേരാണത്.  ആ പേര് വിളിച്ച് വിളിച്ച് യഥാർത്ഥ പേര് ഞാൻ മറന്നു പോയിരിക്കുന്നു.

പൊളി ടെക്നിക് പഠനം കഴിഞ്ഞു, കാസർഗോഡ് സൈറ്റ് എഞ്ചിനീയർ ട്രെയിനി ആയി സേവനം അനുഷ്ഠിക്കുമ്പോളാണ് ഞാനവനെ ആദ്യമായി കാണുന്നത്. പണിക്കാരുടെ ഇടയിലെ ഒരു വ്യത്യസ്ത കഥാപാത്രം. ആദ്യം കാണുമ്പോളുള്ള രൂപം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.

വീതി കൂടിയ നെറ്റിത്തടം. ഉന്തി നില്‍കുന്ന പല്ലുകള്‍. കറുത്തിരുണ്ട നിറം. നെറ്റിയില്‍ പണ്ടെങ്ങോ ഉണങ്ങിയ മുറിവിന്‍റെ തിളങ്ങുന്ന പാട്. ഷര്‍ട്ട്‌ ചെറുതായി പിഞ്ഞി കീറിയിട്ടുണ്ട് അവന്റെ ജീവിതം പോലെ. രൂപം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ സ്വഭാവവും.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.

ഒരു ഉച്ച സമയം. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കമ്പനി വകയാണ്. എല്ലാവരും മെസ് ഹാളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭായ് മാത്രം എന്നും പാർസൽ വാങ്ങി പോകുന്നത് കാണാം. അടുത്ത ചില ദിവസങ്ങളായി ഞാനവനെ നിരീക്ഷിക്കുകയായിരുന്നു. എനിക്കപ്പോളും മനസ്സിലായില്ല. എന്തിനാണയാൾ പാർസൽ വാങ്ങി പോകുന്നത്? എങ്ങോട്ടാണവൻ പോകുന്നത്? ആകാംഷ അടക്കാൻ വയ്യാതൊരു  ദിനം ഞാനവനെ പിന്തുടർന്നു.

അന്ന് ഞാനൊരു വല്ലാത്ത കാഴ്ച കണ്ടു.

പാർസൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്നു വെച്ചിരിക്കുന്നു. അടുത്ത്, നടക്കാൻ കഴിയാത്തതൊരു വൃദ്ധൻ. അയാൾ കഴിക്കുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ഭായ്. ഞാൻ ഒരു നിമിഷം അങ്ങിനെ തന്നെ നിന്ന് പോയി. എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു. ദിനവുമീ വൃദ്ധനെ കാണാറുണ്ടെങ്കിലും ഇന്ന് വരെ ഒരു രൂപാ തുട്ടുപോലും കൊടുക്കാൻ എനിക്ക് തോന്നിയിട്ടില്ല.

എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ
.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.  

"പേട് ഭർനെ കേലിയെ  ഘാന ഖാനെ കാ സരൂരത്ത്  നഹി ഹേ ഭായ് സാബ്. ബൂക്ക്നേ വാലോം  കോ ഖിലായെ ഗാ തോ കാഫി ഹേ "
( വയറു നിറയാൻ ഭക്ഷണം കഴിക്കണമെന്നില്ല സാറേ. വിശന്നു വളഞ്ഞിരിക്കുന്നവനെ ഊട്ടിയാലും മതിയാകും. "

ഞാൻ ശരിക്കുമൊന്നു അമ്പരന്നു. എൻറെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു ഹെൽപ്പർ മാത്രമോ? അതോ ഒരു തത്വ ചിന്തകനോ? ഇതൊരു തുടക്കം മാത്രമായിരുന്നു. അവൻ പിന്നെയും പലതും കാണിച്ചു കൂട്ടി. ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു പ്രതിഭാസമായിരുന്നവൻ. ഓരോ തവണ കാണുമ്പോളും സംസാരിക്കുമ്പോളും എനിക്കാ മനുഷ്യനോടുള്ള മതിപ്പു കൂടി കൂടി വരികയായിരുന്നു.

ഓർമകളിൽ ഒരു ബ്രേക്ക് ഇട്ടു കൊണ്ട് മൊബൈലിൽ ഒരു കാൾ വന്നു. അതവനായിരുന്നു. കൈസാ ഭായ്.
" ആപ്പ് സെ ഏക് സരൂരി ബാത് കഹനെ  ഹേ. കബ് മിൽ സക്ത്തേ? ബൂൽനാ മത്ത്. "
( നിങ്ങളെ സൗകര്യം പോലെ ഒന്ന് കാണണം. എനിക്ക് നിങ്ങളോടു ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത് )

ഈ സംഭവം നടന്നിട്ടു മാസങ്ങൾ പലതു കഴിഞ്ഞു. ഇപ്പോളും ഞാൻ ആൾ കൂട്ടത്തിനിടയിലും അല്ലാതെയും തിരയുന്നത് അയാളുടെ മുഖം മാത്രമാണ്. എന്നാലും അയാൾ എങ്ങോട്ടു പോയി? ഇന്നും എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിക്കുവാൻ നിരവധി തവണ ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഫോൺ സ്വിച് ഓഫ്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

എന്തായിരിക്കും അവനു എന്നോട് പറയാനായി ഉണ്ടായിരുന്ന ആ പ്രധാന കാര്യം? എന്നൊരു ചോദ്യം മാത്രം ഉള്ളിൽ ബാക്കിയായി.